Sunday, 8 April 2012


                നഷ്ടപ്പെട്ട ചലച്ചിത്രമേളകള്‍

               കേരളത്തിന്റെ അഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നടന്ന രണ്ടായിരാമാണ്ട് കോഴിക്കോട്ടെ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത വര്‍ഷമാണ്. ഒരാഴ്ചക്കാലം നഗരക്കാഴ്ചകളിലും വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലുമൊക്കെ നിറഞ്ഞുനിന്നത് സിനിമ മാത്രമായി. പ്രേക്ഷകസാന്നിധ്യംകൊണ്ട് അതിശയിപ്പിച്ച ആ മേള മലബാര്‍ മേഖലക്ക് നല്‍കിയ ഊര്‍ജ്ജം നിസാരമായിരുന്നില്ല. കോഴിക്കോട്ടും മലപ്പുറത്തും കാസര്‍ഗോഡുമൊക്കെ നിരവധി ഫിലിം സൊസൈറ്റികള്‍ രൂപം കൊണ്ടു. ചലച്ചിത്ര അക്കാദമിയുടെ ഒരു റീജിയണല്‍ ഓഫീസ് കോഴിക്കോട്ട് തുടങ്ങി പ്രൊജക്ടറും കാസറ്റ്കളും ലഭ്യമാക്കുകയും കൂടി ചെയ്തപ്പോള്‍ ഫിലീം സൊസൈറ്റി പ്രസ്ഥാനം എഴൂപതൂകളിലൂം എണ്‍പതൂകളിലൂം ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയാര്‍ജ്ജിച്ചു. വിദൂര ഗ്രാമപ്രദേശങ്ങളില്‍പ്പോലൂം 'സിനിമാ പാരഡൈസോ'യും 'ദി കപ്പ്''ഉം 'ഡ‌ക്കലോഗ് 'ഉം ‍ഒക്കെ പ്രദര്‍ശിക്കപ്പെട്ടു.
 
          തൊട്ടടുത്ത വര്‍ഷം അറിയപ്പെടുന്ന സിനിമാപ്രേമിയായ ശ്രീ. ജി. കാര്‍ത്തികേയന്‍ സാംസ്കാരിക വകുപ്പ് മന്ത്രിയും, സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായപ്പോള്‍ നല്ല സിനിമയുടെ പൂക്കാലം വരവായി എന്ന് തോന്നി. പക്ഷെ, മലബാറിലെ സിനിമാസ്വാദകരെ ഞെട്ടിക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. ആദ്യപടിയായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായി തിരുവനന്തപുരം നിശ്ചയിച്ചു. ഒപ്പം അടൂരിന്റ വക ഒരു പ്രസ്താവനയും; നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ എവിടെയായാലും വന്ന് കണ്ടുകൊള്ളുമെന്ന്. കാനിലും ബര്‍ലിനിലും വെനീസിലുമെല്ലാം മുതല്‍മുടക്കില്ലാതെ നിരന്തരം മേളകള്‍ ആസ്വദിക്കുന്ന അദ്ധേഹത്തിന് അങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ. അതിലേറെ ക്രൂരമായിപ്പോയത് കോഴിക്കോട്ടെ ചലച്ചിത്ര അക്കാദമിയുടെ റീജിയണല്‍ ഓഫീസ് പ്രവര്‍ത്തനം     അവസാനിപ്പിച്ചതാണ്. തകരപോലെ മുളച്ച ഫിലീം സൊസൈറ്റികള്‍ പ്രൊജക്ടറും സിനിമകളും ലഭിക്കാതെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായി.

  പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ടാഗോര്‍ തിയേറ്ററില്‍ മാത്രമൊതുക്കിക്കൊണ്ട് തുടങ്ങിയ   ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ ചലച്ചിത്രമേള കോഴിക്കോട്ടുകാര്‍ക്ക് ഒരാശ്വാസമായിരുന്നു.    കഴിഞ്ഞ വര്‍ഷം മുതല്‍ അതും നിര്‍ത്തലാക്കി.
തിരുവനന്തപുരത്ത് പുതുതായി ഒരു ഓസ്കാര്‍ ചലച്ചിത്രമേള കൂടി തുടങ്ങിയിരിക്കുന്നു. ആ മേള ഉദ്ഘാടനം ചെയ്തു്കൊണ്ട് എട്ട് ലക്ഷം രൂപ അതിന്റെ നടത്തിപ്പിനായി പ്രഖ്യാപിച്ചപ്പോള്‍ സിനിമാമന്ത്രി ശ്രീ.കെ. ബി. ഗണേഷ് കുമാര്‍ കോഴിക്കോട്ടെ സിനിമാപ്രേമികളുടെ ഉള്ളില്‍നിന്നുയര്‍ന്ന നെടുവീര്‍പ്പുകള്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല.


സന്തോഷ്.പി.സി.

No comments:

Post a Comment